പയ്യന്നൂരിൽ ഹോട്ടല്‍- പീടിക തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

|

പയ്യന്നൂര്‍: ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.)വിന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ഹോട്ടല്‍- പീടിക തൊഴിലാളികള്‍ മിനിമംകൂലി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ കെ.രാഘവന്‍ അധ്യക്ഷനായി. പി.വി.കുഞ്ഞപ്പന്‍, ടി.വിശ്വനാഥന്‍, വി.ഇ.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതിക്കമ്പിയില്‍ കുടുങ്ങി ബൈക്ക്‌യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്

|

പയ്യന്നൂര്‍: മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക്, വൈദ്യുതിക്കമ്പിയില്‍ കുടുങ്ങി പരിക്കേറ്റു. പുതിയ ലൈന്‍ വലിക്കുന്നതിനായി സ്​പ്രിങ്ങ് ഘടിപ്പിച്ച കമ്പി പണിക്കിടയില്‍ താഴേക്ക് വീണപ്പോള്‍ ബൈക്കില്‍ ചുറ്റി ഇരുവരും ദൂരെ തെറിച്ചുവീഴുകയും ബൈക്ക് മറിയുകയുമായിരുന്നു. ഇരുവരേയും സാരമായ പരിക്കോടെ പയ്യന്നൂര്‍ സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിനടുത്ത വിമുക്ത ഭടന്‍ കിഴക്കിലോട്ടുവീട്ടില്‍ ശിവശങ്കരന്‍ (52) ഭാര്യ വടക്കേ വലിയ വീട്ടില്‍ പ്രേമലത (47) എന്നിവരാണ് ആസ്​പത്രിയിലുള്ളത്. തിങ്കളാഴ്ച വൈകിട്ട് പയ്യന്നൂരില്‍നിന്ന് വീട്ടിലേക്ക് പോകവെ പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പിനടുത്ത താമരക്കുളങ്ങരയിലായിരുന്നു അപകടമുണ്ടായത്. കമ്പി താഴേക്ക് വലിച്ചെറിയരുതെന്ന് മുന്‍കൂട്ടി പലരും ജോലിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ചെവിക്കൊണ്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവര്‍ക്കും ദേഹമാസകലം മുറിവേറ്റ നിലയിലാണ്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ചെക്ക് പോസ്റ്റില്‍ നിന്ന് മോഷണം പോയ രശീതി ഉപയോഗിച്ച് മണല്‍ കടത്ത്

|

ചെറുവത്തൂര്‍: ബദിയഡുക്കയിലെ മണല്‍ കൊല്ലത്തെത്തിയാല്‍ ലോഡ് ഒന്നിന് 65,000 രൂപ. ഇതില്‍ സിംഹഭാഗവും വരുന്നത് ചെക്ക്‌പോസ്റ്റ്, പോലീസ്, വാണിജ്യ നികുതി, റവന്യൂ വകുപ്പുകളിലെ ചിലര്‍ക്ക് കൈമടക്ക് നല്‍കാന്‍. ബരിക്കെ ചെക്ക്‌പോസ്റ്റില്‍ നിന്ന് മോഷണം പോയ രശീതിയുമായി മണല്‍ കടത്തുകയായിരുന്ന ലോറി കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ നിന്ന് വാണിജ്യ നികുതി വിഭാഗം പിടികൂടിയതോടെയാണ് മണല്‍ കടത്ത് മേഖലയിലെ അമ്പരപ്പിക്കുന്ന ക്രമക്കേടുകള്‍ പുറത്തുവന്നത്. വാഹന പരിശോധനക്കിടയില്‍ മണല്‍ ലോറിയിലെ ഡ്രൈവര്‍ ഹാജരാക്കിയ രശീതിയിലെ എഴുത്തിലും സീല്‍ പതിച്ചതിലും സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷണത്തിലാണ് ബരിക്കെ ചെക്ക്‌പോസ്റ്റില്‍ നിന്ന് 429302 മുതല്‍ 11 രശീതികള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതേ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മഞ്ചേശ്വരം പോലീസിന് കൈമാറി. മണല്‍ ലോറി ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പരിശോധനകള്‍ക്ക് ലഭിച്ച രശീതിയില്‍ മാര്‍ച്ച് അഞ്ചിന് 810 രൂപ അടച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചെക്ക് പോസ്റ്റ് കാണാതെ ചെക്ക് പോസ്റ്റിലെ രശീതിയുമായി ഒട്ടനവധി മണല്‍ ലോറികള്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് അന്യജില്ലയിലേക്ക് കടന്നുപോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ദിവസം അഞ്ചില്‍ താഴെ ലോറികള്‍ കടന്നുപോയ ചെക്ക് പോസ്റ്റില്‍ 45 ലോറികള്‍ കടന്നുപോയതായി രേഖപ്പെടുത്തി മണല്‍ കടത്തുകാരെ സഹായിക്കുന്നതായും സൂചനയുണ്ട്. ഇവിടെ 810ന് പകരം 1810 രൂപയാണത്രെ മണല്‍ കടത്തുകാര്‍ എത്തിക്കുന്നത്. ചെക്ക് പോസ്റ്റില്‍ അന്യ സംസ്ഥാനത്ത് നിന്ന് കടന്നുവരുന്നതിന് 810 രൂപയുടെ രശീതിയുണ്ടാക്കി ജില്ലയില്‍ നിന്ന് അന്യജില്ലകളിലേക്ക് മണല്‍ കടത്തുന്നത് ചെക്ക് പോസ്റ്റില്‍ വാണിജ്യ നികുതി വകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരം ക്രമവിരുദ്ധ നടപടിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പരിശോധക സംഘങ്ങളെ കബളിപ്പിക്കാന്‍ കര്‍ണാടകത്തില്‍ നിന്ന് മണല്‍ കൊണ്ടു വരുന്നതിനുള്ള പെര്‍മിറ്റ് പകര്‍പ്പുകളും ഇവരുടെ കൈകളിലുണ്ട്.

പടന്നയിൽ പൈപ്പ് പൊട്ടൽ തുടരുന്നു: കുടിവെള്ളം തുടർച്ചയായി മുടങ്ങുന്നു

|

പടന്ന: കാലപ്പഴക്കത്തില്‍ ദ്രവിച്ച പൈപ്പുകള്‍ കാരണം പടന്നയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നു. പടന്ന ഹൈസ്‌കൂളിനുസമിപത്തെ ജലവകുപ്പിന്റെ പദ്ധതിയില്‍ പെടുന്ന അറുനൂറോളം ഗുണഭോക്താക്കളാണ് വരള്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ കുടിവെള്ളത്തിനായി നെട്ടോടമോടുന്നത്. ജലസംഭരണിയിലേക്കുള്ള ഇരുമ്പ് പൈപ്പ് ദ്രവിച്ചതിനാല്‍ ജലസംഭരണിയിലേക്ക് വെള്ളം വിടാന്‍ കഴിയുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി മോട്ടോറില്‍ നിന്ന് നേരിട്ടാണ് വെള്ളം വിടുന്നത്. നേരിട്ട് പൈപ്പിലേക്ക് പമ്പ് ചെയ്യുന്നതുവഴി പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടുന്നത് പതിവായിരിക്കുകയാണ്. 1972-ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഗുണഭോക്താക്കള്‍ കൂടിയെങ്കിലും ഇതുവരെ കാലാനുസൃതമായ നവീകരണം നടത്തിയിട്ടില്ല. 38 വര്‍ഷം മുമ്പ് നാമമാത്രമായ ഗുണഭോക്താക്കള്‍ക്ക് വേണ്ടി വ്യാസവും കനവും നന്നേ കുറഞ്ഞ പൈപ്പുകളാണ് മണ്ണിനടിയില്‍ ഇട്ടിരിക്കുന്നത്. ഇപ്പോള്‍ ശക്തിയില്‍ വെള്ളം വരുമ്പോള്‍ സമ്മര്‍ദ്ദം കാരണം പൈപ്പുകള്‍ പൊട്ടും. തെക്കെക്കാട്, വടക്കെക്കാട്, കാന്തിലോട്ട്, കൈപ്പാട്, തോട്ടുകര, കൂവക്കൈ, പടന്ന, എടക്കി തുടങ്ങിയ പ്രദേശങ്ങളില്‍ 280 ഓളം വീട്ടു കണക്ഷനും അത്രതന്നെ പൊതു ടാപ്പുകളും ഇതിന്റെ കീഴില്‍ ഉണ്ട്. ഇത്രയധികം ആളുകള്‍ക്കുവേണ്ടി ദിവസം മുഴുവന്‍ നിര്‍ത്താതെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ജലവിതരണം നടത്തുന്നത്. ഉപ്പുവെള്ളമുള്ള പ്രദേശങ്ങളായതിനാല്‍ സര്‍വ്വ ആവശ്യങ്ങള്‍ക്കും പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വിവാഹം തുടങ്ങിയ വിശേഷദിവസങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത് നാട്ടുകാരെ പ്രകോപിതരാക്കുകയാണ്.

മാച്ചിക്കാട്ടെ അനധികൃത മദ്യ വിൽ‌പ്പന തടയണം. ഡി.വൈ.എഫ്.ഐ.

|


പടന്ന: മാച്ചിക്കാട് കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യവില്പന തടയണമെന്ന് ഡി.വൈ.എഫ്. മാച്ചിക്കാട് നോര്‍ത്ത് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെവുവത്തൂര്‍ ബ്ലോക്ക് വൈസ്. പ്രസി. കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ടി. ബൈജു അധ്യക്ഷനായി. ജയന്‍ കാര്യത്ത്, .കെ. രമേശന്‍, എം. സുമേഷ് എന്നിവര്‍ സംസാരിച്ചു. എം. അനീഷ് സ്വാഗതം പറഞ്ഞു. കെ.വി. നിജേഷ് (പ്രസി). പി. രാജേഷ് (വൈ.പ്രസി), ടി. ബൈജു (സെക്ര) പി.വി. സജേഷ് (ജോ. സെക്ര)

സായി കുമാറും ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?

|

ആലപ്പുഴ: വിവാഹമോചനത്തിനായി കോടതിയെസമീപിച്ച നടന്‍ സായി കുമാറും ബിന്ദുപണിക്കരും കൂടി ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങിയെന്ന് പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തു. മൂന്നു മണിക്കൂറോളം ഇവര്‍ ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്.സായി കുമാര്‍ വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നില്‍ നടി ബിന്ദുപണിക്കരുമായുള്ള ബന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ സായിയുടെ അപേക്ഷ കോടതിയുട പരിഗണനയിലാണ്. ഇതിനിടെ ബിന്ദുപണിക്കരും സായി കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സായ്കുമാറിന്റെ ഭാര്യ പ്രസന്നകുമാരി പരാതി നല്‍കുകയുംചെയ്തിരുന്നു. ഇപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ് ഇവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടുവെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്. ഏതാനും വര്‍ഷം മുമ്പെ ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചതാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഇപ്പോള്‍ത്തന്നെ ഇവരെക്കുറിച്ച് ഏറെ ഗോസിപ്പുകളുണ്ട്. അതിനിടയിലാണ് ഇരുവരും കായല്‍ സവാരിയ്‌ക്കെത്തിയത്.

സക്കറിയക്കെതിരെ പ്രതികരിച്ചത് ആഭാസം പറഞ്ഞതിന് - കെ.പി.സതീഷ് ചന്ദ്രന്‍

|

പയ്യ്യന്നൂര്‍: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും സൈദ്ധാന്തികര്‍ക്കുമെതിരെ ആഭാസംവിളിച്ചു പറഞ്ഞത് സഹികെട്ട യുവാക്കളാണ് പയ്യന്നൂരില്‍ സക്കറിയക്കെതിരെ പ്രതികരിച്ചതെന്ന് സി.പി.എം.കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സി.പി.എം.നേതാവും ദേശാഭിമാനി മാനേജരുമായിരുന്ന പി.കണ്ണന്‍ നായരുടെ ചരമവാര്‍ഷികദിനാചരണ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രമുഖംമൂടി ധരിച്ചവരും സാംസ്‌കാരിക നായകരും പത്ര-മാധ്യമ സഹായത്തോടെ പല കോണുകളില്‍ നിന്നും സി.പി.എം.നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും സതീഷ് ചന്ദ്രന്‍ കുറ്റപ്പെടുത്തി. ടി.ഐ. മധുസൂദനന്‍ അധ്യക്ഷനായി. മുന്‍ എം.പി. ടി.ഗോവിന്ദന്‍, സി.കൃഷ്ണന്‍, ഇ.പി.കരുണാകരന്‍, കെ.വി.ഗോവിന്ദന്‍, ടി.വിശ്വനാഥന്‍ എന്നിവരും സംസാരിച്ചു.

മഞ്ഞളാം കുഴി അലി അടക്കം മൂന്ന് ഇടത് എം.എൽ.എ മാർ മുസ്ലിം ലീഗിലേക്ക്?..

|

പാലക്കാട്: ഇടത് എം.എൽ.എ മാരായ മഞ്ഞളാം കുഴി അലി, പി.ടി.എ റഹീം, പി.എം.എ. സലാം എന്നിവർ മുസ്ലിം ലീഗിലേക്കെന്ന് സൂചന. ഇവരുടെ പേരെടുത്ത് പരാമർശിക്കാതെ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പാർട്ടി മുഖപത്രത്തിൽ എഴുതി ലേഖനത്തിൽ അവകാശപ്പെടുന്നു. ഐ.എൻ.എൽ മുസ്ലിം ലീഗിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ മാസങ്ങളായി ലീഗ് നേതൃത്വവുമായി ചർച്ച നടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. അതിനിടയിൽ കെ.ടി. ജലീലിന്റെ കാര്യത്തിൽ ഇത് പോലെ മുൻ‌കൈയെടുക്കണമെന്ന് ചില നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഭൂരിപക്ഷ വികാരം ജലീലിനെതിരായതിനാൽ ജലീൽ വീണ്ടും ലീഗിലേക്ക് എത്തിച്ചേരില്ല എന്നാണ് അറിവായിട്ടുള്ളത്. ചില മുൻ എം.പിമാരും മുസ്ലിം ലീഗിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചതായി കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നു.

ഷെഫീഖ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രാംദാസ് പോത്തനെതിരെ കേസെടുത്തു.

|

ചെറുവത്തൂർ: കാസര്‍കോട്‌ നടന്ന മുസ്ലിം ലീഗ് പൊതുയോഗവുമായി ബന്ധപ്പെട്ട് ചെറുവത്തൂർ സ്വദേശിയായ ഷെഫീഖിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ പോലീസ്‌ സൂപ്രണ്ട്‌ രാംദാസ്‌ പോത്തനെതിരെ കാസര്‍കോട്‌ ജെ.എഫ്‌.എം.സി. കോടതിയുടെ സി.എം.പി. 413/2010 ഉത്തരവ്‌ പ്രകാരം ജനുവരി 25 ന്‌ കാസര്‍കോട്‌ പോലീസ്‌ സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തി വരുന്നതായി ആഭ്യന്തര വകുപ്പ്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ സി.ടി.അഹമ്മദലി എം.എല്‍.എ. ഉന്നയിച്ച ചോദ്യത്തിന്‌ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. പോലീസ്‌ വെടിവെപ്പില്‍ ഷഫീഖ്‌ മരണപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിറ്റിംഗ്‌ ഹൈക്കോടതി ജഡ്‌ജിയുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തില്‍ ജില്ലാ ജഡ്‌ജിയുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി സി.ടി.യെ അറിയിച്ചു. ജില്ലാ ജഡ്‌ജിയുടെ സേവനം ലഭ്യമായാല്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച്‌ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ തീരുമാനിക്കുമെന്നും മന്ത്രി കോടിയേരി അറിയിച്ചു. ഇപ്പോള്‍ ഈ കേസ്‌ ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട്‌ യൂണിറ്റ്‌ അന്വേഷിച്ചുവരുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും സി.ടി.യെ മന്ത്രി അറിയിച്ചു.

പയ്യന്നൂർ മുനിസിപ്പാലിറ്റി കെട്ടിടവും സമുച്ചയവും പണയം വെയ്ക്കുന്നു.

|

പയ്യന്നൂര്‍: കുടിവെള്ളം നല്‍കാന്‍ പയ്യന്നൂര്‍ നഗരസഭാ ഓഫീസ് കെട്ടിടവും ഷോപ്പിങ് കോംപ്ലക്‌സും പണയപ്പെടുത്തി വായ്പയെടുക്കുന്നു. ചെറുകിട നഗരങ്ങളുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് അനുവദിച്ച കുടിവെള്ളപദ്ധതിയുടെ വിഹിതം അടയ്ക്കുന്നതിനാണ് ആസ്തി പണയപ്പെടുത്തുന്നത്. 40.19 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭയുടേത്. ഇതിന്റെ 70 ശതമാനം കേന്ദ്ര ഗവണ്‍മെന്റും 20 ശതമാനം സംസ്ഥാന ഗവണ്‍മെന്റും 10 ശതമാനും നഗരസഭയുമാണ് വഹിക്കേണ്ടത്. നഗരസഭ അടയേ്ക്കണ്ട നാലുകോടി രൂപയില്‍ രണ്ടുകോടി രൂപ തനത് ഫണ്ടില്‍ നിന്ന് നേരത്തെ അടച്ചിരുന്നു. ബാക്കി രണ്ടുകോടി രൂപ ഹഡ്‌കോയില്‍ നിന്ന് വായ്പയെടുക്കും. 10.25 ശതമാനം പലിശയ്ക്ക് ഹഡ്‌കോ നല്‍കുന്ന വായ്പയ്ക്ക് നഗരസഭയുടെ കെട്ടിടം, സ്ഥലം എന്നിവ ഈട് നല്‍കണമെന്നും ഇതിന് സര്‍ക്കാര്‍ അനുമതി വാങ്ങി നല്‍കണമെന്നുമാണ് ലോണ്‍ അപേക്ഷയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരമാണ് നഗരസഭാ ഓഫീസ് കെട്ടിടവും പെരുമ്പയിലെ ഷോപ്പിങ് കോംപ്ലക്‌സും പണയപ്പെടുത്തുന്നത്.

ഹഡ്‌കോയുടെ നിബന്ധനപ്രകാരം ലോണ്‍ തുകയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ 8,57,500 രൂപ നഗരസഭ തനത് ഫണ്ടില്‍ നിന്ന് തിരിച്ചടയ്ക്കണം.മൂന്നുവര്‍ഷം മുമ്പാണ് നഗരസഭയ്ക്ക് കുടിവെള്ളപദ്ധതി അനുവദിച്ചത്. അന്ന് എസ്റ്റിമേറ്റായി കണക്കാക്കിയിരുന്നത് 40.19 കോടി രൂപയായിരുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നത് സംബന്ധിച്ച് നഗരസഭയും പഞ്ചായത്തും തമ്മില്‍ നിലനിന്ന തര്‍ക്കം കാരണം രണ്ടുവര്‍ഷത്തേക്ക് നിര്‍മാണപ്രവൃത്തികള്‍ ഒന്നും തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നഗരസഭയുടെ പദ്ധതിക്കെതിരെ ചപ്പാരപ്പടവ് പഞ്ചായത്തിലെ ജനങ്ങള്‍ കര്‍മസമിതി രൂപവത്കരിച്ച് സമരപരിപാടികളും നടത്തി. പുഴയില്‍നിന്ന് വെള്ളം ഊറ്റുന്നത് പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമത്തിന് കാരണമാകുമെന്ന് പറഞ്ഞായിരുന്നു ഇത്. മന്ത്രിസഭാതലത്തില്‍ ചര്‍ച്ചയുടെ ഫലമായി പഞ്ചായത്തിലെ നാട്ടുകാരുടെ ആശങ്ക ദൂരീകരിക്കുന്നതിന് അഞ്ചുകോടി രൂപയുടെ തടയണ പുഴയില്‍ നിര്‍മിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. പദ്ധതിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതോടെ പദ്ധതിയുടെ അടങ്കല്‍ തുക ഇപ്പോള്‍ 70 കോടിയോളം എത്തിനില്‍ക്കുകയാണ്.

previous
 
Print Page

2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]